Wednesday, October 13, 2021

ചിരുത തള്ള

 ഇത് ചിരുത, അല്ലെങ്കിൽ ചിരുത തള്ള

എനിക്കോർമ്മ വച്ച നാൾമുതൽ ചിരുതക്കു ഈ രൂപമാണ് ഈ പ്രായവുമാണ്. . 

വെള്ളിമാടുകുന്നുമായി ബന്ധപെടുന്നവർ ഒരിക്കലെങ്കിലും ഇവരെ കാണാതെ പോയിരിക്കില്ല, 





കുട്ടിക്കാലത്തു ഓടമുള വെട്ടി ഉണ്ടാക്കിയ കുട്ടയുമായി വീടുകളിൽ കയറി ഇറങ്ങി വില്പന നടത്തുന്ന ചിരുത തള്ളയെ കാണുമ്പോൾ എനിക്ക് പേടിയായിരുന്നു, പിന്നീട് ആ പേടി കൂടിയത് വെള്ളിമാടുകുന്നു നിർമൽ സ്റ്റുഡിയോയുടെ കണ്ണാടിച്ചില്ലിൽ പെൻസിൽ ഡ്രോയിങ് ആയി രണ്ടു ചിത്രങ്ങൾ ആ സ്റ്റുഡിയോ യുടെ പൂമുഖത്തു തന്നെ ഉണ്ടായിരുന്നു, ചിരുതക്കൊപ്പം വരച്ചു വച്ച ചിത്രം ഭ്രാന്തി നാരായണിയുടേതായിരുന്നു നാരായണി മണ്ണ് തിന്നുമായിരുന്നു എപ്പോഴും മുഷിഞ്ഞ വസ്ത്രങ്ങളുമിട്ടു കയ്യിലൊരു ചെങ്കൽ കഷണവുമായി നാരായണി അങ്ങാടിയിലൂടെ നടക്കും, ആ നടത്തത്തിൽ അവർ ഉറക്കെപ്പാട്ടുപാടും, പലപ്പോഴും അവരോടു സല്ലപിച്ചുകൊണ്ടു ചിരുതയും ഉണ്ടാകുമായിരുന്നു,വെള്ളിമാടുകുന്നിൽ നിർമല ആശുപതിക്കു സമീപമായാണു നിർമൽ സ്റ്റുഡിയോ 

അതിപ്പോൾ സജീവമല്ലാതായി,


 കുട്ടികാലത്ത് എനിക്ക് ഇടയ്ക്കിടയ്ക്ക് വരുന്ന ആസ്തമ രോഗത്തിന് ചികിത്സതേടി നുംമ്പ്ര കാവ്  ചുറ്റിയാണ് ചേച്ചിക്കൊപ്പം നിര്മലയിലേക്കു യാത്രപോയിരുന്നത്. കാൽനടയാത്രയിൽ വെള്ളിമാടുകുനന്ന് ബസിൻറെ അവസാന സ്റ്റോപ്പ് ആണ് നിർമല അവിടെ വച്ചാണ് ബസ് തിരിച്ചു നിർത്തുന്നത് 

ബസ് തിരിക്കുന്ന സ്ഥലമെത്തുമ്പോൾ വെറുതെ നിർമൽ സ്റ്റുഡിയോയിലേക്ക് തല ചരിച്ചു നോക്കും 

അപ്പോൾ നാരായണിയും ചിരുതയും എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നും, ചിരുത ചിരിക്കുമ്പോൾ കണ്ണുകൾ ഇറുക്കി അടക്കുകയും വാർദ്ധക്യത്തിന്റെ വരകൾ  മുഴുവൻ മുഖത്തു തെളിഞ്ഞു വരുകയും ചെയ്യും, പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ആരാണ് ആ ചിത്രം വരച്ചതെന്നു അത്രയ്ക്ക് കൃത്യതയോടെ ആയിരുന്നു ആ വരപ്പ്.

നാരായണി തള്ളയുടെ കയ്യിൽ ആ ചിത്രത്തിലും ചെങ്കല്ലിന്റെ കുഞ്ഞു കഷ്ണം ഉണ്ടായിരുന്നു. . കാലം പിന്നിട്ടപ്പോൾ നാരായണി ഭ്രാന്തി ലോകത്തോട് വിടപറഞ്ഞു പോയി. .

ചിരുത പിന്നെയും പിന്നെയും വെള്ളിമാടുകുന്നിൽ തന്റെ കുട്ടയുമായി വന്നു നിത്യവൃത്തി തേടി.


പണ്ട് തേക്കിന്റെ ഇലയിലായിരുന്നു മീൻ പൊതിഞ്ഞു കൊടുക്കാറുള്ളത് , 

തേക്കിന്റെ ഇല കൊണ്ടുകൊടുക്കുന്നവർക്കു പണ്ട് ഇത്രയൊന്നും വിലയില്ലായിരുന്ന മത്തിയോ, അയലകുട്ടികളോ ആലിക്കയുടെ മീൻപീട്യയിൽ നിന്നും സൗജന്യമായി നൽകുമായിരുന്നു. 

കുട്ടവില്പനകഴിഞ്ഞു ചിരുത മടങ്ങിപോകുന്നതിനു മുൻപ് വീട്ടു തൊടിയിലെ വഴിവക്കിൽ നിൽക്കുന്ന തേക്കുമരത്തിലേക്കു കോണിപോലും വയ്ക്കാതെ അങ്ങ് വലിഞ്ഞു കയറിപ്പോകുന്നത് ദൂരെ ജനലിൻറെപൊളിക്കപ്പുറത്തു നിന്നും പേടിയോടെ നോക്കി നിൽക്കുമായിരുന്നു ഞാൻ, 

ഒരു കറിക്കുള്ള മീൻ കിട്ടാനുള്ള തേക്കില ആയാൽ ചിരുത ഒറ്റ ചാട്ടമാണ് മരത്തിൽ നിന്നും താഴോട്ട്,

 ഊർന്നിറങ്ങാനൊന്നും ചിരുത നിൽക്കാറില്ല, ചാടിയിറങ്ങി ഒരു

മൂരി നിവർത്തലുണ്ട്. ശേഷം തേക്കിലയും തലയിലെടുത്തു ഒറ്റയ്ക്ക് വർത്തമാനം പറഞ്ഞു പറഞ്ഞു അങ്ങോട്ടേക്ക് പോകും ശേഷം

 തേക്കിലയും കൊടുത്ത് മീനും മേടിച്ചു ചിരുത തിരിച്ചുപോകും.


ചിരുത പണ്ട് കല്യാണവീടുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഇന്നത്തെപോലെ എല്ലാം പാക്കറ്റ് ചെയ്തുകിട്ടാത്ത കാലത്തെ കല്യാണങ്ങൾ അതിന്റെ തലേന്നാൾ ഇടിക്കാനും, പൊടിക്കാനും, അരക്കാനുമൊക്കെയായി വലിയൊരു അയൽപക്കസ്ത്രീ സൗഹൃദങ്ങൾ നിറഞ്ഞിരുന്ന കാലത്ത് ജാതിമതഭേദമന്യേ എല്ലാ വീടുകളിലും സഹായിയായി ചിരുത എത്തി

കല്യാണമൊക്കെ കഴിഞ്ഞു മടങ്ങുമ്പോൾ അരിയും, ചോറുമൊക്കെ ചിരുത സ്വീകരിച്ചു യാത്രയാകും. . .


 എന്റെ ബാല്യവും, കൗമാരവും, യൗവനവും പിന്നിട്ടു വീണ്ടും വീണ്ടും ചിരുതതള്ളയെ കാണുമ്പോൾ പ്രായത്തിന്റെ അവശത ഒന്നും കാണിക്കാതെ അവർ പറമ്പിൽ ബസാറിലെവിടെയോ ഉള്ള കുന്നിറങ്ങി ഞങ്ങളുടെ നാട്ടിലേക്ക് വന്നുകൊണ്ടിരുന്നു, കൂടെ ഉള്ളവർ പലരും കുശവജോലിയിൽ മൺപാത്രനിർമാണത്തിന് പോയപ്പോൾ ചിരുത മാത്രം ആ വഴി തേടിയില്ല. . . 


കാലങ്ങൾക്കിപ്പുറത്തു ഞങ്ങൾ RED YOUNGS കിറ്റുകൾ വിതരണം ചെയ്യുമ്പോഴൊക്കെ ചിരുതയുടെ പേര് ആയിരിക്കും ആദ്യം ഉണ്ടാകുക . സഞ്ചിയും തലയിലേറ്റി ചിരുത നടന്നു പോകുന്നത് കാണുമ്പോൾ പലരും തള്ളക്ക് ഇപ്പോഴും ഒരു തകരാറുമില്ലേ എന്ന് അത്ഭുതം കൂറും. .


ഓടമുളയുടെ കൊട്ടയൊക്കെ കാലയവനികയിൽ മറഞ്ഞ കാലത്താണ് ചിരുത പലരോടും  ജീവിക്കാനുള്ള സഹായമൊക്കെ ചോദിക്കുന്നത് കാണാൻ തുടങ്ങിയത്. . 

ഇപ്പോഴും എപ്പോഴുമതെ ആ ചിരി അവരിൽ നിറയുന്നു. . 

പണ്ട് പൊകല വച്ച് കറുപ്പിച്ചു കളഞ്ഞ പല്ലുകൾ കാണുമ്പോൾ ഭീതിതമായിരുന്നു. . വെത്തില കറ ചുവന്ന ചോരപോലെ പലപ്പോഴും ചിരുതയുടെ ചുണ്ടിലൂടെ ഒലിച്ചിറങ്ങും. . . 

ആ ചോര ഒലിപ്പിച്ചു കൊണ്ട് ചിരുതയുടെ ചിരി കാണുമ്പോൾ വല്ലാത്തൊരു കാഴ്ചയാണ്.


കാലങ്ങൾക്കിപ്പുറത്തും ചിരുതയുണ്ട് വെള്ളിമാടുകുന്നിൽ,

അവർ എപ്പോഴാണ് ഇങ്ങോട്ടേക്കു വരുന്നതെന്ന് അറിയുന്നില്ല. . 

ഇപ്പോൾ ശെരിക്കും പ്രായം അലട്ടുന്നുണ്ട് വിറയോടെ ആണ് നടത്തമെല്ലാം. . 


വളരെ യാദൃശ്ചികമായി ഇന്ന് രാവിലെ വെള്ളിമാടുകുന്നിലെ പുതിയ PC റോൾസ്  ഹോട്ടെലിൽ നിന്നും ചായ കുടിച്ചു പ്രയാസപ്പെട്ടു പുറത്തേക്കിറങ്ങുന്ന ചിരുതയെ ആണ് ഞാൻ കാണുന്നത്. ഹോട്ടലിലെ പയ്യൻ കൈകളിലേക്ക് വെള്ളമൊഴിച്ചു കൊടുക്കുമ്പോൾ ഞാൻ പറഞ്ഞു എനിക്കൊരു പടം പിടിക്കണമെന്ന് പഴയ പേടിയുടെ കാലമൊക്കെ കാലം മാറ്റിക്കളഞ്ഞല്ലോ.  . . 

അപ്പോഴും ചിരുത ചിരിച്ചു 

ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ പരിഭവമായി പറഞ്ഞു

 "മോത്ത് ശീല കെട്ടീല" എന്ന്. . .


ശെരിക്കും പ്രായമായിരിക്കുന്നു ചിരുത തള്ളക്ക്. . . 

ഇനി എത്രകാലം ? 

അവർ ആ കുന്നിറങ്ങി വെള്ളിമാടുകുന്നിലേക്കു വരുമെന്ന് ഒരു നിമിഷം ഓർത്തുകൊണ്ട്. . . .


*****************************************


Nb:- ചിരുത തള്ള എന്നത് ബഹുമാനക്കുറവുകൊണ്ടോ കീഴാള വിരുദ്ധതകൊണ്ടോ അല്ലെന്നു പറയട്ടെ, അവരെ അങ്ങനെ ആണ് പലരും വിളിക്കുന്നത് ഭാഷാപ്രയോഗങ്ങൾ യഥാർത്ഥ  പ്രയോഗങ്ങളെ അയഥാര്ഥമായി അവതരിപ്പിക്കാൻ തോന്നാത്തതിനാൽ അങ്ങനെ തന്നെ ചേർത്തതാണ്.


No comments:

Post a Comment