VELLIMADUKUNNU

 എന്റെ നാടിന്റെ പഴയ കാഴ്ചൾക്കു മീതെ ജെ.സി.ബി.കരങ്ങൾ നീണ്ടു തുടങ്ങി റോഡ് വീതികൂട്ടുമ്പോൾ പൊളിച്ചുമാറ്റപെടുന്നത് പഴയ ഓർമകളുടെ തുരുത്തുകളാണ്. 

നിറയെ ഓർമകളാണ് ഓരോ പീടികമുറികളിലുമുള്ളത്.


 അച്ചൂന്റെ പീടികയിൽ പോയി ആ ചെയിൻ ഒന്ന് വിളക്കി കൊണ്ടുവരൂ എന്നമ്മ പറയുമ്പോൾ കാഞ്ഞിരത്തിങ്കലിലെ തട്ടാൻ അചൂന്റെ കട മനസ്സിൽ തെളിയും, 

അബുക്കാന്റെ കട ഒരു സൂപ്പർ മാർക്കറ്റ് ആയിരുന്നു ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും വിൽക്കുന്ന കട. അശോകേട്ടന്റെ ഹോട്ടൽ,

 പണ്ട് മാലൂർകുന്നിൽ ക്രിക്കറ്റ് മാച് കളിയ്ക്കാൻ പോകുമ്പോൾ ചില്ലറ നുള്ളി ഒപ്പിച്ചു രണ്ടു പൊറാട്ട മേടിക്കും പിന്നെ ഓസിനൊരു സാൽന, അശോകേട്ടന്റെ ഹോട്ടലും, അബുക്കാന്റെ പീടികയും ഒക്കെ പുതിയ കെട്ടിടങ്ങളിൽ തിരിച്ചു വരും പക്ഷെ നിരയിട്ടു വച്ചിരുന്ന ആ പഴയ പീടികമുറികളിൽ ഒരുപാട് ഓർമ്മകൾ ഉണ്ടായിരുന്നു. . 


ഹോട്ട് ബൺസ് ബേക്കറി ഇന്ന് കാണുന്നതുപോലെ ആയിരുന്നില്ല അവർക്കു മാത്രമായിരുന്നു വെള്ളിമാടുകുന്നിൽ പടക്ക ലൈസെൻസ് ഉണ്ടായിരുന്നത്,വിഷു തലേന്ന് നേരത്തെ വരുന്ന അച്ഛനെ കാത്തിരുന്നു അച്ഛനുമൊത്ത് അവിടെ പോയായിരുന്നു പടക്കങ്ങൾ മേടിക്കുക. ഇപ്പോൾ അതൊരു ബേക്കറി മാത്രമായി. .പഴയതിൽ നിന്നും പുതിയതാകുമ്പോൾ പലതും മാറും എന്നതിന്റെ സൂചനയായി പറഞ്ഞെന്നുമാത്രം. 

ചന്ദ്രേട്ടന്റെ മസാലക്കടയും, അബ്‌ദുള്ള സ്റ്റോറും, ആലിക്കാന്റെ മീൻപീടികയും, കോയാസിന്റെ സൈക്കിൾ കടയും, ദേവേട്ടന്റെ ഹോട്ടലിന്റെ ഒരുഭാഗവും, പഴയ കെട്ടിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന കോഴിക്കടകളുമെല്ലാം വിസ്‌മൃതിയിലേക്കു മറയുകയാണ്.


എന്റെ ബാല്യത്തിലെ വസ്ത്ര സങ്കല്പങ്ങൾ പൂർണമായും അബ്‌ദുള്ള സ്റ്റോറിൽ അടയിരുന്നു, അച്ഛന്റെ പറ്റുപുസ്തകത്തിലെ തൂക്കം നോക്കി അബദുക്ക ഞങ്ങളുടെ കുടുംബത്തിന്റെ വസ്ത്ര സങ്കൽപ്പങ്ങൾക്ക് നിറം ചാർത്തി. പീച്ചം വിടുന്നവരെ അബദുക്കയുടെ കട ആയിരുന്നു ഞങ്ങളുടെ വസ്ത്രവൈവിധ്യങ്ങളെ പൂർത്തീകരിച്ചിരുന്നത്.


ആലിയാപ്ല യുടെ പീട്യയിൽ നിന്നും മസാല സാധനങ്ങൾ മേടിക്കുവാൻ ചേച്ചിമാർക്കൊപ്പം പോകുന്നത് ഓർക്കുന്നു ആലിയാപ്ലയിൽ നിന്നും മകൻ കുഞ്ഞികമ്മു ൻറെ കടയായി ഇപ്പോൾ മാറി, 


ഗോപാലേട്ടന്റെ ചായപ്പീടിക ഇപ്പോഴുമുണ്ട് പൊളിച്ചുപോകുമ്പോൾ ആ ഹോട്ടൽ പുതിയരൂപത്തിൽ പുനർജനി നേടുമോ എന്നറിയില്ല. 


കുറച്ചുകാലം മുൻപുവരെ ലോനപ്പേട്ടന്റെ ബാർബർ ഷാപ്പ് ഉണ്ടായിരുന്നു, പഴകി ദ്രവിച്ച കെട്ടിടത്തിന്റെ മേൽക്കൂര പൊളിഞ്ഞു വീണിട്ടും മേൽക്കൂരയില്ലാത്ത ഒറ്റമുറിപ്പീടികയിൽ ലോനപ്പേട്ടൻ പൊട്ടിപ്പോയ കണ്ണാടി ചുവരിൽ തൂക്കി തന്നെ തേടിയെത്തുന്ന ആളുകൾക്ക്‌ സൂര്യനെ സാക്ഷിനിർത്തി ക്ഷുരകവൃത്തി ചെയ്തിരുന്നു ഇപ്പോൾ അവിടെ കുറെ മൺകൂനകൾ മാത്രം, പഴയ രാജേട്ടന്റെ സൈക്കിൾ ഷാപ്പും, മൂപ്പന്റെ പച്ചക്കറി പീടികയും ഒക്കെ വിസ്‌മൃതിയിലായിട്ടു നാളുകൾ ഏറെയായി, 

ഞങ്ങളുടെ നാട്ടിൽ കുറച്ചു ഉഷാറായി ഒരു കോഴിക്കച്ചോടം തുടങ്ങിയത് ഹംസാക്കാ ആയിരുന്നു, അയാളുടെ khk ചിക്കൻ സ്റ്റാൾ തുറന്നതിൽ പിന്നെയാണ് മാലൂർകുന്നിലെ പാറാടൻ കമ്പനിയിലെ കോഴി ഫാമിൽ നിന്നും കൊഴിവാങ്ങിശീലിച്ചവരൊക്കെ  വെള്ളിമാടുകുന്നിലേക്കു കോഴിയെ തേടി ചെന്നത്.

പിന്നീട് ptr ചിക്കൻ സ്റ്റാൾ ഷെമീറിലൂടെ ഷെബീറിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു അതുമൊക്കെ പൊളിച്ചുപോകുന്ന കടകളുടെ പട്ടികയിൽ ഇടംപിടിച്ചവയാണ്. . 





നാളെ രാജപാതകൾ പുതിയ ചരിത്രം രചിക്കുമ്പോൾ ഓർമയിൽ പോലും ഒരുപക്ഷെ ഈ പീടികമുറികൾ ഒന്നും തന്നെ ഉണ്ടായെന്നുവരില്ല. . 

കുഴിച്ചുമൂടപ്പെടുന്ന തിരുശേഷിപ്പുകൾ തേടി തേടി നാളെ ഏതെങ്കിലുമൊരു ചരിത്രകുതുകി കുഴിമാന്തിയെടുക്കുവാൻ തുനിഞ്ഞാൽ ഓര്മിക്കുവാൻ വേണ്ടി മാത്രമീ പോസ്റ്റ്. . ഫോടോസിന് കടപ്പാട് Muhammad Basheer Nt




Comments

Popular posts from this blog

പ്രിയനന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ .............

മാതൃഭൂമി ഓണ പതിപ്പ്

സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ?